ന്യൂഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കാനുള്ള സർക്കാർ നടപടിയെച്ചൊല്ലി അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വനിതാ സംവരണം എന്നിവ സംബന്ധിച്ചുള്ള ബില്ലുകൾ പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന. അജണ്ട വ്യക്തമാക്കാതെയാണ് സർക്കാർ പെട്ടന്ന് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്, എന്തിനാണ് ഇത്തരമൊരു നീക്കം എന്നത് ചർച്ചയാകുന്നതും അഭ്യൂഹങ്ങൾ ഉയരുന്നതും.
ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനാണ് സർക്കാർ നീക്കമെന്നും അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഈ ഡിസംബറില്‍ തന്നെ നടത്തിയേക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുള്ള നേതാക്കള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങൾ ശക്തമാണ്. പരിഷ്‌കൃതസമൂഹത്തിൽ നിയമത്തെ മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന സങ്കല്പമാണ് ഏക സിവിൽകോഡിന് അടിസ്ഥാനം. വിവാഹം, വിവാഹമോചനം, ജീവനാംശം, കുട്ടികളുടെ കസ്റ്റഡി, രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവ സംബന്ധിച്ച് വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങൾ വ്യത്യസ്തങ്ങളാണ്. ഇവയിലെ വ്യത്യാസങ്ങളും വിവേചനപരമായ വകുപ്പുകളും ഇല്ലാതാക്കിക്കൊണ്ട് രാജ്യത്തെ എല്ലാ പൗരന്മാർക്കും പൊതുവായൊരു വ്യക്തിനിയമം എന്ന് ഏക സിവിൽകോഡിനെ വിശേഷിപ്പിക്കാം. എന്നാൽ, ഇത് നടപ്പാക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് അപകടമാണെന്നും ജനങ്ങളുടെ ഐക്യത്തെ ഇല്ലാതാക്കാൻ കാരണമാകുമെന്നുമാണ് എതിർവാദം ഉയർന്നിരിക്കുന്നത്. പാർലമെന്റിൽ വനിതാ സംവരണം 50 ശതമാനമാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടുള്ളതാണ് വനിതാ സംവരണ ബിൽ. 26 വർഷം മുമ്പാണ് ഈ ആവശ്യം ആദ്യമായി സഭയിൽ ഉന്നയിക്കപ്പെട്ടത്. അന്ന് മുതൽ ചർച്ചയായപ്പോഴൊക്കെ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചുള്ളതാണ് ഈ വിഷയം.
സെപ്തംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുക. എക്സിലൂടെ പാര്‍ലമെന്റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ഇക്കാര്യം അറിയിച്ചെങ്കിലും സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കിയിട്ടില്ല. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചതിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രസക്കാരിന് പരിഭ്രാന്തിയെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. പാർലമെന്റിൽ അദാനിക്കെതിരെ താൻ സംസാരിക്കുമ്പോഴും ഇതേ പരിഭ്രാന്തി കാണാം. അദാനിയെ തൊട്ടാൽ മോദി പരിഭ്രാന്തനാകുമെന്നും പ്രത്യേക പാർലമെന്റ് സമ്മേളനത്തിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയുടെ യോഗം നടക്കുന്ന മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.
Comments are closed.