ഹമാസ്- ഇസ്രയേൽ യുദ്ധം: ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു; സജ്ജമായിരിക്കാന്‍ സേനയ്ക്ക് നിർദേശം

ഹമാസ്- ഇസ്രയേൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ച് കേന്ദ്രസർക്കാർ. ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികളെയും തീര്‍ഥാടകരെയുമായിരിക്കും നാട്ടിലെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈജിപ്ത് അതിർ‌ത്തിയായ താബയിലൂടെ റോഡ് മാർഗം ഇവരെ കെയ്റോയിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നേരിട്ടു നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു.

വേണ്ടിവന്നാൽ ഒഴിപ്പിക്കൽ സജ്ജമായിരിക്കാന്‍ വ്യോമ- നാവിക സേനയ്ക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. ഏകദേശം 18,000-ത്തോളം ഇന്ത്യക്കാര്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരമെന്ന് ഇന്ത്യന്‍ അധികൃതര്‍ സൂചിപ്പിച്ചത്. ഇത് സംബന്ധിച്ചുള്ള നിർണായക ആശയ വിനിമയങ്ങൾ ഇന്നു നടക്കും.

ഇരുരാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരോട് ‘ജാഗ്രത പാലിക്കാനും’ അടിയന്തരഘട്ടത്തില്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെ, പോളണ്ട് തങ്ങളുടെ പൗരന്മാരെ ഇസ്രയേലില്‍ നിന്നും ഒഴിപ്പിച്ചു. യുദ്ധം രൂക്ഷമായ ഇസ്രയേലില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യമാണ് പോളണ്ട്. തായ്‌ലന്‍ഡും പൗരന്മാരെ ഒഴിപ്പിക്കാന്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്.

Comments are closed.