മലപ്പുറം: മോട്ടോർ വാഹന വകുപ്പും പൊലീസും വ്യാപകമായി പരിശോധനയും ബോധവത്കരണവും നടത്തുമ്പോഴും ജില്ലയിൽ വാഹനാപകടങ്ങൾക്ക് കുറവില്ല. ഇതിൽതന്നെ ഇരുചക്ര വാഹന യാത്രികരെയാണ് അപകടങ്ങൾ വിടാതെ പിന്തുടരുന്നത്. ജനുവരിയിൽ നാല് പേരാണ് ബൈക്ക് അപകടങ്ങളിൽപ്പെട്ട് മരിച്ചതെങ്കിൽ ഫെബ്രുവരിയിൽ 12 ആയി ഉയർന്നു. മരണത്തിൽ മൂന്നിരട്ടി വർദ്ധനവ്.
ജനുവരിയിൽ ആകെ 295 വാഹനാപകടങ്ങൾ ഉണ്ടായപ്പോൾ ഇതിൽ 31 പേർ മരിക്കുകയും 348 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 101 എണ്ണം ബൈക്ക് അപകടങ്ങളാണ്. 101 പേർക്ക് പരിക്കേറ്റു. ഫെബ്രുവരിയിൽ 310 വാഹനാപകടങ്ങൾ ഉണ്ടായപ്പോൾ 22 പേർക്ക് ജീവൻ നഷ്ടമായി. 363 പേർക്ക് പരിക്കേറ്റു. ഇതിൽ 166 ബൈക്ക് അപകടങ്ങളുണ്ട്. 105 പേർക്ക് പരിക്കേറ്റു.
ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ പിൻസീറ്റിലുള്ളവർ അടക്കം ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം. എന്നാൽ വണ്ടിയോടിക്കുന്നവർ പോലും പലപ്പോഴും ഹെൽമറ്റ് ധരിക്കാറില്ല. ഇത് ബൈക്കപകടം മൂലമുള്ള മരണസംഖ്യ ഉയരാൻ പ്രധാന കാരണമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഹെൽമറ്റ് ധരിക്കാതെ വണ്ടി ഓടിക്കുന്നതിനാണ്.
ബൈക്കിൽ രണ്ടിൽ കൂടുതൽ പേർ അമിത വേഗത്തിലും അശ്രദ്ധയോടെയും ചീറിപ്പായുന്നത് സ്ഥിരം കാഴ്ചയാണ്. കോളേജ് വിദ്യാർത്ഥികളാണ് ഇതിൽ കൂടുതൽ. മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നതും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതും അപകടം വിളിച്ച് വരുത്തുന്നു. കൈ കാണിച്ച് വാഹനങ്ങൾ പരിശോധിക്കുന്ന രീതിയ്ക്ക് പുറമേ നിരത്തുകളിൽ സ്ഥാപിച്ച കാമറകൾ വഴിയും നിയമലംഘകരെ പിടികൂടുന്നുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ വേർതിരിച്ച് കണ്ടെത്താൻ സാധിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ ജില്ലയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തിക്കാൻ അനുമതി കിട്ടിയിട്ടില്ല. വ്യക്തമായ ചിത്രങ്ങൾ സഹിതമായിരിക്കും നിയമലംഘനം നടത്തുന്ന വാഹന ഉടമകൾക്ക് ഇതുവഴി നോട്ടീസ് ലഭിക്കുക.
Comments are closed.