കാവി ബിക്കിനി; വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് ദീപിക പദുക്കോൺ

റിലീസിനു മുമ്പേതന്നെ വിവാദങ്ങളിൽ ഇടംപിടിച്ച ബോളിവുഡ് ചിത്രമാണ് ‘പഠാൻ’. ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പഠാന്‍’ സിനിമയിലെ ‘ബേഷാരം രംഗ്’ എന്ന ഗാനത്തിനെതിരെ ഒട്ടേറെ ഹിന്ദു സംഘടനകളാണ് എതിർപ്പുമായി രംഗത്തെത്തിയത്. ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയാണ് വിവാദങ്ങൾക്കുള്ള വാതിൽ തുറന്നത്. ഹിന്ദു മഹാസഭ, വീർ ശിവജി ഗ്രൂപ്പ്, വിശ്വഹിന്ദു പരിഷത്ത്, ആർഎസ്എസ് എന്നിങ്ങനെ ഒട്ടേറെ സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തെത്തി. ഹിന്ദു ദൈവങ്ങളുടെ നിറമാണ് കാവിയെന്നും മതവികാരം വ്രണപ്പെടുത്തുന്നതാണ് നടിയുടെ കാവി നിറത്തിലുള്ള ബിക്കിനിയെന്നുമായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങളുയർത്തിയ വാദം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടി ഒരു മാധ്യമത്തിനോടും ഇതുവരെ പ്രതികരിച്ചിരുന്നില്ല.

ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോൾ ദീപിക ഈ വിവാദത്തോട് പ്രതികരിച്ചിരിക്കുകയാണ്. ‘വിവാദങ്ങളെല്ലാം ഉണ്ടായപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് ദീപിക പറഞ്ഞത്. വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കൊന്നും തോന്നിയില്ല’, നടി പറഞ്ഞു.

ഇതിനു മുമ്പും ദീപികയ്ക്ക് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള ജെഎന്‍യു സമരത്തില്‍ പങ്കെടുത്തതും റാണി പത്മാവതിയായി എത്തിയ ചിത്രം ‘പത്മാവതി’നെതിരെയും രൂക്ഷ വിമർശനങ്ങളാണ് ദീപിക അഭിമുഖീകരിച്ചത്. ഏറ്റവുമൊടുവിലത്തേതാണ് പഠാനിലെ ഒരു രംഗത്തിൽ ദീപിക അണിഞ്ഞ കാവി ബിക്കിനി.

Comments are closed.