പാക്കിസ്ഥാൻ വിട്ടു പോകില്ല: ഇമ്രാൻ ഖാൻ

ഏതു സാഹചര്യമായാലും പാക്കിസ്ഥാന്‍ വിട്ടു പോകില്ലെന്നു പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നിയമവും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് യാഥാര്‍ഥ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് ഒരിഞ്ച് പോലും പുറകോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റാവല്‍പിണ്ടിയിലെ അഡ്യാല ജയിലില്‍ കഴിയുന്ന ഇമ്രാന്‍റെ സന്ദേശം കുടുംബാംഗങ്ങളാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തത്. “”രാജ്യം ഉപേക്ഷിച്ചു പോകാന്‍ പറയുന്നവരോടുള്ള മറുപടിയാണ്. ഞാന്‍ ജീവിക്കുന്നതും മരിക്കുന്നതും പാക്കിസ്ഥാനില്‍ തന്നെയായിരിക്കും.

ഏതു ജയിലില്‍ പാര്‍പ്പിച്ചാലും, സ്വന്തം രാജ്യം വിട്ടു പോകുന്ന കാര്യം ആലോചിക്കുന്നേയില്ല”, ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. അമെരിക്കയില്‍ നിന്നുള്ള ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി എന്ന കുറ്റം ആരോപിച്ചാണ് പാക്കിസ്ഥാന്‍ തെഹ്‌രീക്ക് ഇ ഇന്‍സാഫ് നേതാവ് കൂടിയായ ഇമ്രാന്‍ ഖാനെ ജയിലില്‍ അടച്ചിരിക്കുന്നത്. മുന്‍ സൈനിക മേധാവി ബജ്‌വയെയും യുഎസ് ഡിപ്ലോമാറ്റ് ഡൊണാള്‍ഡ് ലുവിനെയും സംരക്ഷിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്നാണ് ഇമ്രാന്‍റെ ആരോപണം

രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം തുടരണമെന്ന് ഇമ്രാന്‍ തന്‍റെ അനുയായികളോട് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. എന്നു തെരഞ്ഞെടുപ്പ് നടന്നാലും പാകിസ്ഥാനില്‍ ജനങ്ങള്‍ പാക്കിസ്ഥാന്‍ തെഹ്‌രീക്ക് ഇ ഇന്‍സാഫ് തന്നെ വോട്ടു നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.