സമരാഗ്നി സമാപന വേദിയിലെ ദേശീയഗാന വിവാദം; വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

മലപ്പുറം: കെ.പി.സി.സി സമരാഗ്നി വേദിയിലെ ദേശീയഗാന വിവാദത്തില്‍ നേതാക്കള്‍ക്കെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂർ.

സ്റ്റേജും മൈക്കുമൊന്നും പുതിയ കാലഘട്ടത്തിലെ രാഷ്ട്രീയത്തില്‍ പൊതുജനം വലിയ സംഭവമായി കാണുന്നില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിന് അനിവാര്യമാണ്. സമൂഹ മാധ്യമങ്ങള്‍ അരങ്ങുവാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തില്‍ ജാഗ്രതക്കുറവിന് വലിയ വിലയാണ് നല്‍കേണ്ടിവരുന്നതെന്നും ഹാരിസ് മുതൂർ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സമരാഗ്നി സമാപനവേദിയില്‍ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവിയാണ് ദേശീയഗാനം തെറ്റായി ആലപിച്ചത്. ഉടൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ് ഇടപെട്ട് അദ്ദേഹത്തെ മാറ്റുകയായിരുന്നു. തുടർന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ ആലിപ്പറ്റ ജമീലയാണ് ദേശീയഗാനം ആലപിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നേതൃത്വം എന്നത് ഒരുപാട് ചേരുവകള്‍ അടങ്ങിയതാണ്. പുതിയ കാലഘട്ടമാണന്ന് മനസ്സിലാക്കി അതിനനസരിച്ച്‌ പാകപ്പെടുത്തലുകളും നേതൃത്വത്തിലുള്ളവർ സ്വീകരിക്കേണ്ടതുണ്ട്.സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ രാഷ്ട്രീയത്തില്‍ പൊതുജനം വലിയസംഭവമാക്കിയെടുക്കുന്നില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിന് അനിവാര്യമാണ്. സമൂഹമാധ്യമങ്ങള്‍ അരങ്ങ് വാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തില്‍ ജാഗ്രതകുറവിന് വലിയ വിലയാണ് നല്‍കേണ്ടിവരുന്നത്.

ശ്രീനിവാസൻ പറയുന്നത് പോലെ എൻെ തല എൻെ ഫിഗർ കാലമൊക്കെ കാറ്റില്‍ പറന്നുപോയിട്ടുണ്ട്, അറിവും ഇടപെടലും അവതരണവും വഴിയൊരുക്കുന്ന പുതുരാഷ്ട്രീയമാണ് ജനങ്ങളാഗ്രഹിക്കുന്നത്. ആത്മവിശ്വാസവും പ്രാപ്തിയും കഴിവുമുള്ളവനെ ഒരുകുറ്റിയിലും തളച്ചിടാൻ കഴിയാത്ത സത്യമായി മാറികൊണ്ടിരിക്കുന്നതാണ് രാഷ്ട്രീയം. അല്ലാത്തവർ സ്റ്റേജില്‍ താമസമാക്കിയും മൈക്കിന് മുന്നില്‍ കിടന്നുറങ്ങിയും അഭ്യാസം തുടർന്നുകൊണ്ടേയിരിക്കും. പറയാതെ വയ്യ.

 

Comments are closed.