ബില്‍ക്കീസ് ബാനു വിധി നീതിപീഠത്തിന്‍റെ അന്തസ്സുയര്‍ത്തുന്നത് -മലപ്പുറം ജില്ല കെ.എം.സി.സി

റിയാദ്: ബില്‍ക്കീസ് ബാനു വിധി ജനാധിപത്യ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ച പക്ഷപാതപരമായ നടപടികള്‍ക്കുള്ള തിരിച്ചടിയാണെന്നും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലകമ്മിറ്റി അഭിപ്രായപ്പെട്ടു.

ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ കുറ്റവാളികളെ വിട്ടയച്ചത് ഗുജറാത്ത് സര്‍ക്കാരിന്‍റെ വഴിവിട്ട ഇടപെടലിലൂടെയാണെന്നും സുപ്രീംകോടതി വിധിയോടെ രാജ്യം ഭരിക്കുന്ന മോദിയുടെ തനിരൂപം പുറത്തായിരിക്കുന്നുവെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

 

പ്രതികളെ വിട്ടയച്ച ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളുകയും കുറ്റവാളികളോട് രണ്ടാഴ്ചക്കുള്ളില്‍ ജയിലിലേക്ക് പോകാൻ ഉത്തരവിട്ടതും ആശാവഹമാണ്. പ്രതികളെ രക്ഷപ്പെടുത്താൻ ഗുജറാത്ത് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ എടുത്തുപറഞ്ഞുള്ള വിധി രാജ്യം ഭരിക്കുന്ന മോദിയുടെ സ്വന്തം സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള സ്ഥിതി പുറത്തുകൊണ്ടുവരുന്നതാണ്. ജില്ല കെ.എം.സി.സി പ്രസിഡന്‍റ് ഷൗക്കത് കടമ്ബോട്ട് അധ്യക്ഷത വഹിച്ചു. ചെയര്‍മാൻ ഷാഫി ചിറ്റത്തുപാറ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിങ് സെക്രട്ടറി മുനീര്‍ മക്കാനി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു.

 

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഗുജറാത്ത് കലാപത്തില്‍ നിരപരാധിയായ ഒരു സ്ത്രീയെ കൂട്ടം ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നവര്‍ ഏത് മാനസികാവസ്ഥയിലുള്ളവരാകും എന്നു ചിന്തിക്കാൻ കഴിയുന്നതാണ്. ഇത്തരക്കാര്‍ രാജ്യഭരണത്തിന്‍റെ തലപ്പത്തു വന്നതു ഈ നാടിന്‍റെ ഗതികേടാണ്. ഇത്തരക്കാര്‍ അധികാരവും ഭരണവും ഉപയോഗിച്ച്‌ കോടതി വിധികളെപ്പോലും അട്ടിമറിക്കുന്നു എന്നത് രാജ്യത്ത് അപകടകരമായ സാഹചര്യം ഉണ്ടായിരിക്കുന്നു എന്നതിന്‍റെ തെളിവാണെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

 

ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍ സ്വാഗതവും ട്രഷറര്‍ മുനീര്‍ വാഴക്കാട് നന്ദിയും പറഞ്ഞു. ഭാരവാഹികളായ മജീദ് മണ്ണാര്‍മല, നൗഫല്‍ താനൂര്‍, ഷകീല്‍ തിരൂര്‍ക്കാട്, ഫസല്‍ പൊന്നാനി, അര്‍ഷദ് തങ്ങള്‍, മൊയ്‌ദീൻ കുട്ടി പൊന്മള, റഫീഖ് ഹസൻ വെട്ടത്തൂര്‍, റഫീഖ് ചെറുമുക്ക്, ഇസ്മാഈല്‍ ഓവുങ്ങല്‍, സഫീര്‍ ഖാൻ കരുവാരക്കുണ്ട്, യൂനുസ്നാണത്, ഷബീറലി പള്ളിക്കല്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Comments are closed.