വേങ്ങര സ്വദേശിനി നവവധുവിന് ഭര്‍ത്താവിന്റെ പീഡനം; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

മലപ്പുറം: വേങ്ങര സ്വദേശിനി നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.പെണ്‍കുട്ടി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദ്ദേശം.അന്വേഷണ പുരോഗതി കോടതിയെ ബോധിപ്പിക്കണം. റിപ്പോര്‍ട്ട് ഒരാഴ്‌ച്ചക്കകം സമര്‍പ്പിക്കണം. അന്വേഷണം ശരിയായ വിധത്തിലല്ലെന്ന പരാതിക്കാരിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.

 

ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ യുവതിയുടെ കേള്‍വി ശക്തിക്ക് തകരാറുണ്ടായി.പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഭര്‍ത്താവ് മുഹമ്മദ് ഫായിസിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

 

ക്രൂര പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി മേയ് 23 നാണ് മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ ഗാര്‍ഹിക പീഡനം, ഉപദ്രവം, വിശ്വാസം തകര്‍ക്കുന്ന വിധത്തിലുള്ള പെരുമാറ്റം ഉള്‍പ്പെടെ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.അന്വേഷണത്തിലും പൊലീസ് അലംഭാവം കാട്ടിയതോടെ ഒരാഴ്‌ച്ചക്ക് ശേഷം മെയ് 28 ന് പെണ്‍കുട്ടി മലപ്പുറം എസ് പിക്ക് പരാതി നല്‍കി.

 

എസ് പിയുടെ നിര്‍ദ്ദേശാനുസരണം വധശ്രമം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നിവ കൂടി ഉള്‍പ്പെടുത്തി.ഇതോടെ മുഹമ്മദ് ഫായിസും അമ്മ സീനത്തും മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളി.സീനത്ത് ഹൈക്കോടതിയില്‍ നിന്നും അറസ്റ്റ് പാടില്ലെന്ന ഉത്തരവ് നേടി.ഇതിനിടെ മുഹമ്മദ് ഫായിസും പിതാവ് സൈതലവിയും മുങ്ങി ഫായിസ് വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്.

Comments are closed.