ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ള കൊലപാതകത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം ഉണ്ടാകില്ല: വീണ്ടും അന്‍വര്‍

മലപ്പുറം:എടവണ്ണ റിദാന്‍ ബാസില്‍ കൊലക്കേസില്‍ വീണ്ടും പ്രതികരണവുമായി ഇടതുപക്ഷ എംഎല്‍എ പി വി അന്‍വര്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ള കൊലപാതകത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് ഇന്നത്തോടെ വ്യക്തമായിട്ടുണ്ടെന്ന് അന്‍വര്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.എടവണ്ണ റിദാന്‍ ബാസില്‍ കൊലക്കേസില്‍ ദുരൂഹത ഉണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും പല തവണ ആവര്‍ത്തിച്ചിരുന്നു. ഈ കേസ് പ്രത്യേക അന്വേഷണ സംഘം നേരിട്ട് വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നുവെന്ന് അന്‍വര്‍ പറഞ്ഞു.

 

നിലവില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഈ കേസില്‍ എടവണ്ണ പൊലീസ് പുതിയൊരു നീക്കം നടത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട റിദാന്റെ കാണാതായ ഫോണുമായി ബന്ധപ്പെട്ട് ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അന്വേഷണത്തിനായി വിചാരണ നിര്‍ത്തി വയ്ക്കണം എന്നും ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയും കോടതി അത് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

 

ഇത്രകാലവും ലഭിക്കാതിരുന്ന ഈ വിവരം കഴിഞ്ഞ ദിവസം തന്നെ, അതായത് താന്‍ ഈ ആരോപണം ഉയര്‍ത്തിയ ശേഷം എങ്ങനെ ലഭിച്ചു എന്നത് അന്വേഷണവിധേയമാക്കേണ്ടതാണ്. പൊലീസിന്റെ തലപ്പത്തുള്ള ചില ആരോപണവിധേയര്‍ക്ക് കരിപ്പൂരിലെ സ്വര്‍ണ്ണക്കടത്ത് ഇടപാടുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ റിദാന്റെ ഐഫോണില്‍ ഉണ്ടായിരുന്നെന്നും ആ തെളിവ് നശിപ്പിക്കാന്‍ വേണ്ടി റിദാനെ കൊലപ്പെടുത്തുകയായിരുന്നു.

 

പിന്നീട് ഈ ഫോണ്‍ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇത് തന്നെയാണ് ഈ കേസിലെ ദുരൂഹതയും. അന്വേഷണം അട്ടിമറിക്കാനുള്ള കൃത്യമായ ഗൂഡാലോചന നടക്കുന്നുണ്ട്. ഈ വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്താതെ നിര്‍വ്വാഹമില്ല. പുതിയ പ്രത്യേക അന്വേഷണ സംഘം ഈ കേസിന്റെ പുനരന്വേഷണം നടത്തുകയും വേണം. പി വി അന്‍വര്‍ ഇടപെട്ടു എന്നതിന്റെ പേരില്‍ റിദാന്റെ കുടുംബത്തിനു നീതി നിഷേധിക്കപ്പെടരുത് എന്ന നിര്‍ബന്ധം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments are closed.