ന്യൂഡൽഹി: ഒക്റ്റോബർ അഞ്ചിന് ഇന്ത്യയിൽ തുടക്കം കുറിക്കാൻ പോകുന്നത് ക്രിക്കറ്റ് ലോകകപ്പിനായിരിക്കില്ല, വേൾഡ് ടെറർ കപ്പിനായിരിക്കുമെന്ന് ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നു.
ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തെ ലക്ഷ്യമിട്ടാണ് പരാമർശം. ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ടതിനു പ്രതികാരമായി സ്റ്റേഡിയം ആക്രമിക്കാൻ ഖാലിസ്ഥാൻ സംഘടനകൾ തയാറെടുക്കുന്നു എന്ന് ഇന്ത്യൻ ഇന്‍റലിജൻസ് ഏജൻസികൾ സംശയിക്കുന്നു.
യുകെ നമ്പറിൽ നിന്നുള്ള ഫോൺ കോളായാണ് പന്നുവിന്‍റെ സന്ദേശം ഇന്ത്യയിൽ നിരവധി പേർക്കു ലഭിച്ചത്. ഇതിന്‍റെ റെക്കോഡ് പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. പന്നുവിന്‍റെ റെക്കോഡ് ചെയ്ത ശബ്ദമാണ് ഫോൺ കേട്ടതെന്ന് കോൾ ലഭിച്ചവർ പറയുന്നു.
ലോക്കപ്പിനു മാത്രമല്ല, ക്യാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരേ പന്നു ഈ സന്ദേശത്തിൽ ഭീഷണി മുഴക്കുന്നുണ്ട്. ‘രക്തസാക്ഷിയായ നിജ്ജറി’നു വേണ്ടി എന്നാണ് പരാമർശം.
ക്യാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് ശർമയെയാണ് ഖാലിസ്ഥാനികളുടെ മുഖ്യ ശത്രുവായി സന്ദേശത്തിൽ അവതരിപ്പിക്കുന്നത്. ക്യാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ മുഴുവൻ തിരിച്ചുവിളിച്ച്, എംബസി അടച്ചിടുന്നതായിരിക്കും നല്ലതെന്ന മുന്നറിയിപ്പും ഇന്ത്യൻ സർക്കാരിനു തീവ്രവാദി നേതാവ് നൽകുന്നുണ്ട്.
അതേസമയം, വ്യക്തമായ ഭീകരവാദ രീതിയിലുള്ള ഭീഷണി സന്ദേശം പുറത്തുവന്നിട്ടും ക്യാനഡ ഇതെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. തീവ്രവാദികളെയും ആസൂത്രി കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും സംരക്ഷിക്കുന്ന രാജ്യം എന്ന് ഇന്ത്യയും ശ്രീലങ്കയും ഉയർത്തിയ ആരോപണങ്ങൾക്കും ജസ്റ്റിൻ ട്രൂഡോ നേതൃത്വം നൽകുന്ന കനേഡിയൻ സർക്കാർ മറുപടി പറഞ്ഞിട്ടില്ല.
Comments are closed.