പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ; മലപ്പുറത്ത്‌ 4,45,201 കുട്ടികള്‍ തുള്ളിമരുന്ന് സ്വീകരിക്കും

പോളിയോ രോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നാളെ (മാര്‍ച്ച്‌ മൂന്നിന്) നടക്കും.

മലപ്പുറം ജില്ലയില്‍ 4,45,201 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. ഇതിനായി ജില്ലയില്‍ 3780 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി 108 പൊതു സ്ഥലങ്ങളിലും പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ എട്ടിന് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നടക്കും. ആദ്യദിനം ബൂത്തില്‍ എത്തി തുള്ളിമരുന്ന് നല്‍കാൻ സാധിക്കാത്തവർക്ക് തുടർദിനങ്ങളില്‍ ആരോഗ്യപ്രവർത്തകരും വളണ്ടിയർമാരും വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കും. ഇതിനായി പ്രത്യേക പരിശീലനം നല്‍കി 458 സൂപ്പർവൈസർമാരെയും 7794 വളണ്ടിയർമാരെയും സജ്ജരാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ടായിരത്തിന് ശേഷവും ഇന്ത്യയില്‍ 2011ന് ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്തരാജ്യമായി പ്രഖ്യാപിച്ചെങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായി അഞ്ചു വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.

Comments are closed.